കിര്‍ണിം….. കിര്‍ണിം…. കിര്‍ണിം…… അഞ്ചരയുടെ അലാറത്തിന്റെ ഈര്‍ച്ചപ്പെടുത്തുന്ന ശബ്ദം. തീരാത്ത ദേഷ്യത്തോടെ വീശി ഒറ്റത്തട്ട്! കേട്ടു എന്ന വ്യാജേന, നിര്‍ത്തുവാൻ എന്ന ഭാവത്തിൽ, സകല നീരസവും ചേര്‍ത്ത്, കൈവീശി തട്ടി. ടൈം പീസ് ദാ തെറിച്ചു താഴേ… മിണ്ടാപ്രാണിക്കെന്തറിയാം!
പക്ഷെ ദൈവമെ, തെറിച്ചു വീണു പൊട്ടിച്ചിതറിയ ബാറ്ററി വാങ്ങാന്‍ 2 ദിര്‍ഹാം ചിലവാകുമല്ലൊ ഈ മാസം വീണ്ടും. അങ്ങനെ എത്ര ദിവസങ്ങൾ ആരെയൊക്കെയോ പഴിപറഞ്ഞുണരുന്നു. വീണ്ടും തലയിണയിൽ, തിരിഞ്ഞു മുഖം ചേര്‍ത്തു കിടന്നു. അടുത്ത മുറവിളി റേഡിയോയിൽ സെറ്റു ചെയ്ത അലാറം.
എഷ്യാനെറ്റിന്റെ വാര്‍ത്തവായിച്ചു നിര്‍ത്തുന്ന കുളൂർ വിത്സന്റെ സ്വരം – ‘നിങ്ങളുടെ ഇഷ്ട ഗാനങ്ങൾ കേള്‍ക്കാനായി ശ്രദ്ധിക്കുക’.
പല്ലുതേക്കാനായി ബാത്ത് റൂമിലേക്കു നടക്കുന്നതിനിടക്കു പാട്ടൊഴുകിയെത്തി…
ഇഷ്ടം എനിക്കിഷ്ടം
ആരോടും തോന്നാത്തൊരിഷ്ടം
ആദ്യമായ്ത്തോന്നിയൊരിഷ്ടം…
ബാത്ത് റൂമിന്റെ ജനലിലൂടെ ഒഴുകിയെത്തുന്ന വെയിലിന്റെ ചൂടീനെ ഒരു എക്സോസ്റ്റ് ഫാനിനും തടഞ്ഞു നിർത്താനായില്ല. കൂടെ പാട്ടിന്റെ വരികളും ഒഴുകിയെത്തി.
എവിടെയോ കോര്‍ത്തു വലിക്കുന്ന ഒരു വേദന. അടുത്ത ചരണങ്ങൾ വീണ്ടും.
‘ഇഷ്ടം എനിക്കിഷ്ടം…’
വേണ്ട, ഒന്നും ഓര്‍ക്കേണ്ട. ഇന്നൊരു ദിവസമെങ്കിലും വേദനിക്കതെ പോകട്ടെ. സ്വയം ആശ്വസിപ്പിച്ചു. മനസ്സിനോടു പറഞ്ഞു, വേണ്ടടാ… എന്തിനാ? നീ ഒരു ഭീരുവല്ലല്ലോ? കരുത്തനല്ലെ? വിട്ടുകള… മനസ്സിനെ അടക്കി.
സ്വന്തമായി പുറത്തൊന്നു തട്ടി. കുളികഴിഞ്ഞ്, ഒരു ചായയുമായി വീണ്ടും മുറിയിലെത്തിയപ്പോ ഇഷ്ടത്തിനു ശേഷം അദ്നാൻ സാമി അടിച്ചു പൊളിക്കുന്നു… ‘തേരി ഹോട്ടൊക്കൊ ചൂമുക്കെ…’
എന്റെ ജീവിതം വീണ്ടും വീണ്ടും ഈ പാട്ടുകൾ കേട്ട് നശിപ്പിക്കും എന്നു തീരുമാനിച്ചിറങ്ങിയിരിക്കയാണല്ലോ റേഡിയോക്കാർ? വീടു പൂട്ടി താഴേക്ക്ഇ. തിനിടെ കൂടെ ലിഫ്റ്റില്‍ കയറിയ പഞ്ചാബി ചേച്ചിയുടെ പഞ്ചാര… ‘ത്വഡ കീ ഹാലേ?’ എന്റെ ഇളിച്ച മറുപടി ‘ചങ്കാ ജീ പര്‍മീന്ദർ ജീ’. 7.10 ആയപ്പോ നിരത്തിലിറങ്ങി, കാറൊന്നു തുടച്ചെന്നു വരുത്തി, ഷെയ്ക്ക് സായിദ് റോഡിലൂടെ വിട്ടുപോയി. ഏഷ്യാനെറ്റുമാറ്റി 89.1 എഫ് എമ്മിലേക്ക് റേഡിയോ മാറ്റി. അവിടെ പ്രേമിച്ചു മരിക്കാന്‍ തന്നെ ആള്ക്കാർ ഇറങ്ങീത്തിരിച്ചിരിക്കയാണെന്നു തോന്നുന്നു.
‘പ്രേമം…. മണ്ണാങ്കട്ട‘.
ഹിന്ദി ആലാപനങ്ങൾ തിരാറായപ്പോഴേക്കും ഓഫീസിൽ എത്തി.
വെയിലിന്റെ നല്ല ചൂടിൽ, ഓഫീസ് പാർക്കിംഗിൽ പാർക്ക് ചെയ്ത്, സൂര്യനെ മുകളിലേക്കൊന്ന് നോക്കി കാറിൽനിന്നിറങ്ങി.
ഓഫീസ്സിന്റെ താഴെ ഖാദറിക്കായുടെ പതിവു ദോശയും ചമ്മന്തിയും കഴിച്ചു. വീണ്ടും ലിഫ്റ്റ് വഴി ഒമ്പതാം നിലയിലേക്ക്. ഓഫീസിന്റെ ഇടനാഴിയിൽ കണ്ട സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും, ചിലർ വരുന്ന വഴി,ചിലർ വന്നവഴി, ‘നമസ്കാരം ഉണ്ടേ‘! പിന്നെ പച്ച പരിഷ്കാരികളായ, സായിപ്പിന്റെ ഇളം തളമുറക്കാർ എന്നു സ്വയം വിശേഷിപ്പിക്കുന്ന, തന്റെ ഭാര്യമാർ സാദരം തന്നു വിട്ട റൊട്ടിക്കഷണങ്ങൾ സാൻവിച്ചെന്ന ഭാവേന കഴിക്കനുള്ള തത്രപ്പാട്. എല്ലാവരോടും കുശലപ്രശ്നം നടത്തി നടത്തി എന്റെ മേശയിലെത്തി.
കംപ്യൂട്ടർ തുറന്നു. ഇന്നത്തെ വിശേഷങ്ങൾ അറിയാൻ ഈമെയിൽ എന്ന സന്ദേശവാഹകനെ ഒന്നു പരതി. കാര്യമായിട്ടൊന്നും ഇല്ല. ഡാഫോഡിത്സിൽ നിന്നും പിന്നെ പതിവായി വരുന്ന ബ്ലോഗ് മറുമൊഴി ഗ്രൂപ്പുകളുടെയും മാത്രം ഇമെയിലുകൾ. വീട്ടില്‍നിന്നും ഒന്നും തന്നെയില്ല, വീണ്ടും! ഓരോ ഒരോ അണയും കൂട്ടി കൂട്ടി വെച്ചു വാങ്ങിയ വീട്ടിലെ കംപ്യൂട്ടർ എന്ന സന്ദേശവാഹകന്റെ നെഞ്ചിൽ എനിക്കായുള്ള സന്ദേശത്തിന്റെ ഒരു പൊടിപോലും ഇല്ല. ഗര്‍ഫ് ആകമാനം പരന്നു കിടക്കുന്ന ഒരു പറ്റം ബന്ധുക്കാരുടെ ‘ഫോര്‍വേഡഡ്’ സന്ദേശങ്ങൾ. ആർക്കും ഒരു രണ്ടു വരി കുശ്ശലം എഴുതാൻ നേരമില്ല. ആംഗലേയ ഭാഷ മടുത്തപ്പോ നല്ല പച്ച മലയാളത്തിൽ എഴുത്തെഴുതാന്‍ ഇന്ന് സാധിക്കും.
സിബുവും, ഏവൂരാനും, രാജും കൂട്ടരും മറ്റും ചേര്‍ന്ന് മലയാളത്തെ ആഗോളവൽക്കരിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. ‘Hello dear , how are you?’ കേട്ടു കേട്ടു മടുത്തതാണ്. അതിന്റെ കൂടെ ഒരു മലയാളം വാക്കെങ്കിലും കേട്ടെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്. മംഗ്ലീഷ് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ആംഗലേയഭാഷ കൊണ്ടുള്ള മലയാളം…. മംഗ്ലീഷ്….. innu ennaa visheesham? Naattil pokunno? Vaikittu pubil kaanaam? ജീമെയിൽ ചാറ്റ് ചെയ്ത് മടുത്തപ്പോ,സിബുവിനും ആന്റണിക്കും മറ്റും ദയതോന്നീക്കാണണം, ഈ പ്രാവാസ മംഗ്ലീഷുകാരോട്! എങ്കിൽ പോലും ഒരുവരി കത്തെഴുതാൻ ബന്ധുക്കള്‍ക്കും, തോന്നാറില്ല.
വെയിലിന്റെ ശക്തി ജനലുകളിലൂടെ അരിച്ചിറങ്ങാൻ തുടങ്ങിയപ്പൊൾ ബ്ലൈന്റ് വലിച്ചിട്ട് ഫയലുകളുടെ കൂമ്പാരത്തിലേക്ക് മുങ്ങിത്താണു. ഉച്ചവരെ ഈ ആഴ്ച്ച കൊടുക്കാനുള്ള റ്റെന്ററുകളുടെ കണക്കുകൾ നേരാണൊ എന്നു ഒന്നു രണ്ടു വട്ടം തിട്ടപ്പെടുത്തി. ‘ഇഞ്ചിനീരുകൾ’ വന്നിട്ട് ഒരു വട്ടം താണ്ടവനൃത്തം ആടിയതതാണ്. ആരുടെയോ അനാസ്ഥകൊണ്ടു പറ്റിപ്പോയ ചെറിയ വിലവ്യത്ത്യാസത്തിനു ആ വലിയ പണി മറ്റൊരു കമ്പനിക്കു പോയത്.
ഉച്ചയായി. വീണ്ടും ഖാദറിക്കായുടെ ചൂടുചോറും വളു വളാന്നുള്ള സാമ്പാറും, മീന്‍ കറിയും കഴിക്കാനെത്തി. ചിലപ്പോതോന്നും ഖാദറിക്കായുടെ ഉമ്മ ജീവിതത്തിൽ കോഴിബിരിയാണിയുടെ സ്ഥാനത്ത് നല്ല കാച്ചി മോരും ബീഫ് ഉലര്‍ത്തിയതും ഒരു പയറുതോരനും വെക്കാൻ ഇതിയാനെ ഒന്നു പഠിപ്പിച്ചിരുന്നെങ്കിൽ എന്ന്. വേണ്ട, ഇതു തന്നെ കിട്ടുന്നതു കൊണ്ടാണ് ‘ഫുഡ് അലവന്‍സ്’ എന്നു പറഞ്ഞു കിട്ടുന്നതിൽ നിന്നു മിച്ചം വെച്ച് വണ്ടിക്ക് ഇന്ധനം കൂടി വാങ്ങാൻ പറ്റുന്നത്. ഇതു തന്നെ മതി, ധാരാളം. ‘ഇത്തിരി കൂടെ സാമ്പാർ ഒഴിക്കെട്ടെ പുള്ളെ’ എന്ന ഖാദറിക്കയുടെ ചോദ്യത്തിന് തലകുലുക്കി, പുഞ്ചിരിയോടെ. ഒരു സിഗററ്റിന്റെ പുകയിൽ ധന്യനായി ഞാൻ വീണ്ടും ലിഫ്റ്റിലേക്ക് നടന്നു കയറി.
വിരഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടവേളകൾ എന്നെ ‘ചാറ്റ്’ എന്ന മാസ്മരവലയത്തിലേക്ക് ഒഴുക്കി. ഇഷ്ടം… അത് ആര്‍ക്കും ആരോടും ഏതുനേരത്തും തോന്നും. ഇഷ്ടത്തിന്റെയല്ല, ഏകാന്തത അത്രയ്ക്ക് ശല്യപ്പെടുത്തും. ബാങ്കുബാലന്‍സുകളുടെ പറുദീസയായിരിക്കാം ഈ പ്രവാസദേശം, പക്ഷെ മനസ്സിന്റെ ധനം ചോര്‍ന്നു ചോര്‍ന്ന് ഒന്നുമില്ലാതെ ഓട്ടത്തോണിയായി മാറുന്നു, പലർക്കും!. ഏകാന്തതക്ക് പരിചയമില്ലാത്തവർ എങ്ങിനെ സഹായമാകും എന്നൊന്നും ചിന്തിച്ചു വലയാൻ മനസ്സിനെ അനുവദിച്ചില്ല. ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു, മനസ്സും ശരീരവും, വര്‍ഷങ്ങളായി. ചിലര്‍ക്ക് ഏകാന്തത വലിയ ഇഷ്ടമാകും. എന്നാൽ ഒന്നു മനസ്സറിഞ്ഞ് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഓര്‍ക്കാത്ത ദിവസങ്ങൾ ഇല്ല എന്നു തന്നെ പറയാം. അങ്ങനെ അവളെത്തി ഒരു ദിവസം. എന്റെ കൂട്ടുകാരി. പരിചയമായി. നല്ല സൌഹൃദമായിരുന്നു. എന്തും പറയുവാന്‍, ഒന്നും പറയാതെ ശബ്ദത്തിൽ നിന്നും, റ്റൈപ്പ് ചെയ്യുന്ന വാക്കുകളിൽ നിന്നും മനസ്സിന്റെ ഓളങ്ങൾ, വിങ്ങലുകൾ പിടിച്ചെടുക്കാൻ കഴിയുന്ന ഒരാളായിരുന്നു. ഒഴിഞ്ഞുപൊയതല്ല, മുറിച്ചു മാറ്റിയതാണ്, കഠിനവേദനയോടെത്തന്നെ.
അഞ്ചാറുകൊല്ലം മുന്‍പാണ്. അവൾ തിരിച്ചുപോയി. ഒരു വേശ്യയോ, അഴിഞ്ഞാട്ടക്കാരിയോ അല്ല. എന്നാൽ അങ്ങനെ ഒരാളുണ്ടായിരുന്നു. ഒരു ചങ്ങാതി, ‘ഹവ്വ’ എന്ന ടാന്‍സാനിയാക്കാരി. ദുബായിലെ ഒരു പബ്ബിൽ വച്ച് പരിചയപ്പെട്ടതാണ്. ഹായ് എന്നൊരു വാക്കിലൂടെ മാത്രം തുടക്കം!
എന്നും സ്ഥിരമായിരിക്കുന്ന മേശക്കരുകിൽ എത്തി.
‘സിറ്റ് ഡൌൺ പ്ലീസ്…’
താങ്ക്സ് എന്നൊരു നല്ലവാക്കോടെ പരിചയമായി. നല്ല സൌഹൃദമായിരുന്നു. ഒരു ഡബിൾ ജിൻ കോക്ടെയിലിൽ നിന്നു തുടങ്ങിയ സൌഹൃദം. എന്തിനെന്റെ അടുത്തേക്കു തന്നെ വന്നു എന്നൊന്നും ചിന്തിച്ചില്ല, മറിച്ച്, എന്നിലേക്കു തന്നെ എത്തിച്ചേർന്നു എന്ന് സമാധാനിച്ചു. ഫോൺ വിളികളിലൂടെ, സംസാരത്തിലൂടെ, പബ്ബിലെ കസേരകൾ നമുക്കായി കഥകൾ എഴുതി. ഇനി ഉണ്ടാവില്ല, ഒരിക്കലും ആരോടും തന്നെ സൌഹൃദം. സങ്കടം വരും, അടക്കിവച്ച പുഴകൾ കൊടുങ്കാറ്റുകളുടെ കെട്ടഴിക്കും. പിന്നെയാകെ തകര്‍ന്നു പോകും ഞാന്‍.
മനസ്സിന്റെ വാതായനങ്ങൾ ഞങ്ങളുടെ സായം സന്ധ്യകളെ ചുവപ്പിച്ചു. ആ നിറത്തിന്റെ കാഠിന്യം മനസ്സിനെ മറികടന്നു.
വേർ ആർ വി ഗോയിംഗ് ? എന്നുള്ള അവളുടെ ചോദ്യങ്ങൾക്ക് എനിക്കും ഉത്തരമില്ലാതെ ആയിത്തീർന്നു. സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകള്‍ക്ക് കണക്കു പുസ്തകമില്ല, ഉണ്ടാവരുത്. ഒരിക്കലുംഒന്നും കിട്ടാതെ പോയതല്ല, ഞങ്ങൾ രണ്ടുപേരും കൂടി വേണ്ടെന്നു വെച്ചതാണ്. ജീവിതത്തിന്റെ കെട്ടുപാടുകൾ, അന്വര്‍ഥങ്ങൾ, ഉത്തരവാദിത്വങ്ങൾ, അവയിലൂടെ മനസ്സ് അറിയാതെ കടന്നുപോയി. അതിന്റെ വേദനയാണ്. സങ്കടം ഉണ്ടാവണമല്ലോ! നാട്ടിൽ നമ്മളെ മാത്രം മനസ്സിൽ ധ്യാനിച്ചു, നമ്മെ മാത്രം നോക്കിക്കഴിയുന്നവരുടെ പ്രയാസം ആലോചിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും? അവര്‍ക്കറിയാം എന്നേക്കാൾ വ്യഥയിലാണവരുടെ ജീവിതം, തീയിൽ എന്ന് സ്വയം ചിന്തിച്ച് ആശ്വസിച്ചു!
സ്നേഹത്തിന്റെയൊക്കെ വഴികൾ അന്വേഷിച്ചു പോകാനാവുമോ? പ്രണയം ഒരാളോട് മാത്രമേ തോന്നൂ എന്ന് പറയാനാകുമോ? ഇതൊക്കെ വെറും മിഥ്യാബോധങ്ങളാണെന്ന് ജീവിതം മനസ്സിലാക്കിത്തന്നു. സന്ധ്യാ നേരത്തെ താഴുന്ന ചുവന്ന വെയിലിലൂടെ നടന്ന് കയറി, ഫ്ലാറ്റിലേക്ക്.
‘സന്ധ്യേ കണ്ണീരിതെന്തെ സന്ധ്യേ
സ്നേഹമയി കേഴുകയാണോ നീയും
നിൻ മുഖംപോൽ നൊമ്പരം പോൽ
നിൽപ്പൂ രജനീഗന്ധി….’
അടുത്ത ഫ്ലാറ്റിലെ റ്റിവി ശബ്ദത്തിനൊപ്പം ഞാൻ മുറിതുടന്നു കയറി.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താൽ വിടേണ്ടിവന്നു ഹൃദയം കീറിമുറിക്കുന്ന വേദനയോടെ. അതെന്തിനായിരുന്നു? സമൂഹം, കുടുംബം, ലോകം എന്നിവക്കുവേണ്ടി! രണ്ട് പേർ സ്നേഹിക്കുന്നത് കണ്ടാൽ ദൈവത്തിനുപോലും അസൂയതോന്നുമല്ലോ! ഉപാധികളല്ലെ, ഒരോ കാരണങ്ങളല്ലെ?ഞാന്‍ നിന്നെ പ്രണയിക്കുന്നു, മനസ്സുകൊണ്ടും ശരീരം കൊണ്ടും. അതിന്റെ എക്സ്ട്രീം അവസ്ഥയിൽ മറ്റുള്ളവരെയൊക്കെ അത് ബാധിക്കുന്നു എന്ന അവസ്ഥ വരുമ്പോൾ, സങ്കടത്തോടെയാണെങ്കിലും, ഹൃദയം പൊട്ടി നുറുങ്ങുമെങ്കിലും, ഞാന്‍ അനുഭവിച്ച വേദനകൾ എഴുതി അറിയിച്ചു ലോകത്തെ, ബ്ലോഗിൽ, കവിതയിൽ!
ശാന്തമാകാത്തമനസ്സിനെ ശാസിച്ചു. അവിടംകൊണ്ടും നിന്നില്ല. എന്റെ മനസ്സറിയാവുന്നവർ വായിച്ചെടുത്തു അക്ഷരങ്ങൾക്കിടയിൽ നിന്ന്. വയ്യാവേലികൾ ഉണ്ടാക്കിവെക്കരുതെ ഇങ്ങനെ ഒന്നും. കാശുചിലവും മാനഹാനിയും ഫലം എന്ന് ഓർത്താൽ കൊള്ളാം!
‘മനസ്സിലായോ?’ കൂട്ടുകാരൻ അവസാനത്തെ റം വലിച്ചുകുടിച്ച്, ഗ്ലാസ് മേശയിലേക്ക് ശക്തിയോടെ വെക്കുന്നതിനിടയിൽ പറഞ്ഞു നിർത്തി.
എന്നും അന്നും സൂര്യൻ ഉദിച്ചു, വെയിലും എത്തി, രാവിലെ അലാറവും അടിച്ചു, തെറിച്ചു വീണ സമയത്തിന്റെ ഘടികാരങ്ങളെ നോക്കി വീണ്ടും ജീവിതത്തെ പഴിച്ചുകൊണ്ട് എഴുനേറ്റു. ഒഫീസ്സിലെ പതിവു കലാസാംസ്കാരിക മേളകൾ നിർന്നിമ്മേഷനനായി നോക്കിയും കേട്ടും ഇരുന്നു. ആഹാരത്തിനും സിഗററ്റ് പുകകൾക്കും പതിവ് മണവും രുചിയും തന്നെയായിരുന്നു. ഒന്ന് മാത്രം ബാക്കിയായി, പൂർവ്വാധികം ശക്തമായി നിലനിൽക്കുന്നു.. മനസ്സിന്റെ വിങ്ങൽ! വർഷം തോറും വരുന്ന അവധിക്കാലങ്ങൾ പോലും ഇന്ന് ദിറംസിലേക്ക് റീഇംബേഴ്സ് ചെയ്തെടുക്കുമ്പോൾ ഭാര്യയുടെയും മക്കളുടെയും പതിവ് ഷോപ്പിംഗ് ലിസ്റ്റുകൾ പാക് ചെയ്ത്, ആരുടെയെങ്കിലും കയ്യിൽ കൊടുത്തുവിടും. കൂടുതലുണ്ടെങ്കിൽ പാർസൽ കമ്പനിക്കാർക്ക് കോളായി! എങ്കിൽപ്പോലും അപ്പ എന്താ വരാത്തത് എന്ന് ചോദിക്കാത്ത കുട്ടികളും ഭാര്യയും!
എന്തിനീ ജീവിതം എന്ന് തോന്നീപ്പോകുന്നു ചിലപ്പോ! പാർസൽ കിട്ടിയതിൽ ഭാര്യ സന്തോഷം അറിയിച്ചു. അയച്ച ലിസ്റ്റിൽ ഒന്നു രണ്ടെണ്ണം വിട്ടുപോയത് ഓർമ്മിപ്പിക്കാനും മറന്നില്ല, വാട്ട്സ് ആപ്പ് വൊയീസ് മെസ്സേജിൽ! അതിന്റെ അവസാന വരിയായിപ്പോലും സുഖമാണോ, എന്തുണ്ട് വിശേഷം എന്നു പോലും കൂട്ടിച്ചേർക്കാൻ മറന്നു!
6 ആം മണി നേരം, വെയിലിന്റെ ചൂട് കുറഞ്ഞ് തുടങ്ങി. കെട്ടിപ്പൂട്ടി എന്റെ സ്വപ്നസൌധത്തിലേക്കു പോകുന്നതിനു മുന്‍പ് വീണ്ടും വീണ്ടും നോക്കി കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും പ്രതീക്ഷയോടെ. ഇല്ല, ഭാര്യയുടെയോ, എന്റെ എട്ടും പൊട്ടും തിരിയാത്ത മക്കളുടെയോ മെയിലോ ഒരു മിസ്സ്ഡ് കോൾ പോലുമില്ല. എല്ലാം ഇവര്‍ക്കു വെണ്ടി, എല്ലാമാസവും കൃത്യമായി എത്തുന്ന ബാങ്ക് ചെക്കുകള്‍ക്കു വേണ്ടി മാത്രം നിലവിളിക്കുന്ന മൊബൈലും, കൃത്യമായി എത്തുന്ന ഇമെയിലുകളും. അന്നു മാത്രം വിശദമായ കുശലാന്വേഷണങ്ങൾ. പിന്നെയുള്ള 29 ദിവസത്തെ നീണ്ട കാത്തിരുപ്പ്. സ്നേഹസ്വരൂപിയായ ഭാര്യയുടെ അടുത്ത സ്നേഹാന്വേഷണങ്ങള്‍ക്കായി. വീണ്ടും വിരസതയുടെ മഹാനഗരത്തിലേക്ക്. എന്റെ ചക്രശ്വാസം വലിക്കുന്ന റ്റൊയൊട്ടാ വണ്ടിയിൽ ഞാൻ ഒരിക്കലൂം നിലക്കാത്ത പ്രണയപ്രവാസയാത്ര വീണ്ടും വിണ്ടും തുടരുന്നു.