നവരാത്രി നിലാവിൻ പൊയ്കയിൽ
മുങ്ങിക്കുളിച്ചീറൻ ചുറ്റി വലം
വെച്ചു തൊഴുതു പടികളിറങ്ങി
മൗനമുടച്ച ദിനങ്ങളിൽ
സ്വർണ്ണാംഗുലീയം കൊണ്ടു നാവിൽ
കുറിച്ച ഹരിശ്രീയിൽ നിന്നും
നൃത്തം വെച്ചുയിർക്കൊണ്ട സ്വര-
ങ്ങളിന്നുമെൻ രസനയിൽ
ആദ്യാക്ഷരമന്ത്രത്തിൻ മാറ്റൊലികളായ്
തരിമണലിലൊ, അരിയിലൊ
മോതിരവിരൽ കൊണ്ടെഴുതിച്ച
സാരസ്വതസുകൃതത്തിൻ കൈ
പിടിച്ചിന്നും നടക്കുന്നു ജീവിത
പെരുംങ്കളിയാട്ട കനലിൽ ചവുട്ടി
അറിവിൻ പുതിയ പന്തങ്ങൾ,
അക്ഷരത്തിൻ ആകാശഗീതങ്ങൾ
പകരുന്നു ത്രിപുടതാളത്തിൻ
അർത്ഥവിന്യാസങ്ങളെ…
പുതുമുളകളായ് പൊട്ടിത്തളിർക്കുന്നു
സ്വരരാഗസുധ തൻ നാരായവേരുകളും
പിച്ചവെച്ചെത്തി അക്ഷരമധുവുണ്ടു
നാവിൽ പൊൻ തരികളുമായ്
ചിണുങ്ങിയ പിഞ്ചുബാല്യത്തിൻ
മണ്ണിൽ ചവുട്ടി നിൽക്കവെ
എത്തിനോക്കുന്നു കരിമഷിയെഴുതി
കടൽ കവർന്ന തീരത്തിൻ കാലങ്ങളും
മിഴികളിലഞ്ജനമെഴുതി നിൽക്കും
കുന്നിമണികൾ പോലെ കവിയുന്നു
അക്ഷരത്തേരിറങ്ങി വന്ന സ്വപ്നങ്ങളും
തുഷാരഹാരമണിഞ്ഞ വാക്കിന്നഗ്നിയും അമൃതും,
അഴലും പുണ്യവുമേകി തീർക്കുന്നു
ഹൃദയനഭസ്സിൽനവമൊരക്ഷര
ഗീതത്തിൻ ചിലമ്പൊലികളെ…
കവിതയിൽ കാവ്യനർത്തകിക്കൊപ്പം കവിയിത്രിയുടെ കാൽചിലമ്പൊലിയും ബാല്യ സ്മരണകളും അരങ്ങിലെത്തുന്ന കാവ്യവിസ്മയം. നന്ദി. അഭിനന്ദനങ്ങൾ
ആദ്യാക്ഷരമന്ത്രത്തിന്റെ മാധുര്യം നിറഞ്ഞ വരികൾ.. നന്ദി
സ്വർണ്ണാംഗുലീയം കൊണ്ടു നാവിൽ കുറിച്ച ഹരിശ്രീയിൽ നിന്നും… മനോഹരമായ രചന, അഭിവാദ്യങ്ങൾ!
നന്ദി