ഉന്മാദത്തിന്റെ സൂര്യകാന്തികൾ
വിൻസെന്റ് വാൻ ഗോഗിനെക്കുറിച്ചെഴുതുമ്പോൾ അത് പലപ്പോഴും അവഗണനകളുടെയും നൈരാശ്യങ്ങളുടെയും ചിത്രമായാണ് ചെന്നവസാനിക്കാറുള്ളത്. എന്നാൽ അവയോരോന്നും ഓരോ കാലാതീത സൃഷ്ടികൾക്കായുള്ള പേറ്റുനോവായിത്തീരുന്നതെങ്ങനെയെന്ന് പറയുന്നതാണ് എസ് ജയചന്ദ്രൻ നായർ എഴുതിയ “ഉന്മാദത്തിന്റെ സൂര്യകാന്തികൾ” എന്ന ബയോ നോവൽ. കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കഥകൾ വീണ്ടും പറയുകയെന്നത് അപകടകരമായ ജോലിയാണ്. വായനക്കാർ നിർത്തിയെഴുന്നേറ്റുപോകാനായി സാധ്യതകൾ ഏറെയുള്ളത്. എന്നാൽ അവിടെയാണ് കഥപറച്ചിലിന്റെ അനിതരസാധാരണമായ മികവിൽ ഈ പുസ്തകം മുന്നിട്ടു നിൽക്കുന്നത്. ഒറ്റപ്പെടലിന്റെയും ദുഖങ്ങളുടെയും സർഗാത്മകതയുടെയും കഥകളാണവ. സമൂഹത്തിന്റെ നിയമങ്ങൾക്കപ്പുറം താണ്ടുന്നവർക്ക് കാലം വിധിക്കാറുള്ള ചിലത്. എമിലി ഡിക്കിൻസണിനെപ്പോലെയോ, കാഫ്കയെപ്പോലെയോ, ഗലീലിയോയെപ്പോലെയോ ഒരു കാലം തഴഞ്ഞ, മറ്റൊരു കാലത്തെ പ്രചോദിപ്പിച്ച അതുല്യൻ. ഉന്മാദിയെന്ന് പഴികേട്ടതിലും ഉന്മാദം സൃഷ്ടികളിലൂടെ പകർന്നയാൾ. ആ പ്രതിഭയുടെ കഥ, കയ്യടക്കവും കൈത്തഴക്കവും തികഞ്ഞ ഒരാൾ എഴുതുന്നു. അതിലപ്പുറമെന്തുവേണം. “ഉന്മാദത്തിന്റെ സൂര്യകാന്തികൾ” തീർച്ചയായും അതിന്റെ ഭാഷാലാളിത്യം കൊണ്ടും ആശയസമ്പുഷ്ടത കൊണ്ടും വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്. കഥയ്ക്കൊപ്പം വാൻഗോഗിന്റെ വരകളും ഉൾപ്പെടുത്തിക്കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എഴുത്തിനോടൊപ്പം ഓരോ ചിത്രങ്ങൾക്കും നമ്മോടോരോന്ന് പറയാനുണ്ട്.
“ഞാനൊരു സഞ്ചാരിയാണെന്നാണ് എപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. ഏതോ ലക്ഷ്യം മുൻനിറുത്തിയുള്ള യാത്ര. യാത്ര ചെയ്ത്, യാത്ര ചെയ്ത് എവിടെയോ എത്തപ്പെടുന്നു. ലക്ഷ്യസ്ഥാനമെന്നത് ഒരു സങ്കൽപ്പമല്ലേ? ഇല്ലെന്നാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. മറ്റൊരുവിധത്തിൽ മടങ്ങിവരാൻ സാധിക്കാത്ത യാത്ര.” ഈ ചിന്തകൾക്കിടയിലാണ് കൊയ്യുന്നവൻ എന്ന് പേരിട്ട വലിയ ഒരു പെയിന്റിംഗ് അദ്ദേഹം വരച്ചുപൂർത്തിയാക്കിയത്.
“യാഥാർഥ്യങ്ങളും കെട്ടുകഥകളും കൂട്ടിക്കുഴഞ്ഞ ഒരു ജീവിതകഥയിലെ അവിഭാജ്യ ഭാഗമായി മാറിയതായിരുന്നു അദ്ദേഹം ആവരണം ചെയ്തു നിൽക്കുന്ന മിത്തുകളും അവയ്ക്ക് ഇതിഹാസമാനം നൽകുന്ന കത്തുകളും“.
ജനങ്ങൾക്കുള്ളതാണ് കലയെന്ന് ഹെർകോമർ എഴുതുമ്പോൾ “അത് തെരുവിലുള്ളവർക്കുള്ളതാണ്” എന്നു വായിക്കണമെന്ന് വിൻസന്റ് തിരുത്തി. കലയെ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശ്വാസപ്രമാണമായിരുന്നു ആ നിരീക്ഷണം.
“അതിഭാവുകതയും വിഷാദവുമല്ല, ആഴമുള്ള സങ്കടം ചിത്രത്തിലാക്കാൻ ഞാനാഗ്രഹിക്കുന്നു. അത്തരം ചിത്രങ്ങൾ പരുക്കനാണെന്നു തോന്നാം. എങ്കിലും അവ നിങ്ങളെ വൈകാരികമായി ഉലയ്ക്കുന്നതാണെങ്കിൽ ഞാനതിൽ തൃപ്തനാണ്“.
144 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 240 രൂപയാണ്.
പ്രസാധകർ – ഗ്രീൻ ബുക്സ്